Saturday, April 20, 2024

സ്വപ്നാടനം

സ്വപ്നാടനം
--------------
ഇന്നലെയേവം ഞാൻ നിന്നെയോർത്ത്
നിദ്ര വെടിഞ്ഞു കഴിഞ്ഞിരുന്നു.
നീ വരുമെന്ന പ്രതീക്ഷയിങ്കൽ
വാതിലതും ഞാൻ അടച്ചതില്ല.

ഭക്ഷണമേതും കരുതിയില്ല നിൻ
ഭക്ഷണമാകാൻ കൊതിച്ചു ഞാനും.
ഒത്തിരിയൊക്കെയും ഓർത്തിടവേ
നെഞ്ചകം വല്ലാതെ മിടിച്ചിരുന്നു.

കാറ്റും തണുപ്പും വന്നുവെൻ്റെ 
രാത്രിയെ വല്ലാതലട്ടിയല്ലോ.
എത്ര പറഞ്ഞിട്ടും കേട്ടിടാതെന്‍
ചിത്തം കുതികുതിച്ചീടുന്നല്ലോ.

എപ്പഴോ ഞാനൊന്ന് മയങ്ങിയതും
ചാരത്ത് നീ വന്നതറിഞ്ഞുവല്ലോ.
നിൻ വിരലെൻ്റെ കപോലത്തിങ്കൽ
ശൈത്യമോടങ്ങിങ്ങങ്ങോടുന്നതും.

മെല്ലെ വിടർന്നൊരെന്നധരങ്ങളെ
നിർലജ്ജം നീ മുകർന്നാ നിമിഷം
സുഖദമാമൊരു മോഹാലസ്യനിദ്ര
എന്നെ കവർന്നു കടന്നു പോയി.

ഒന്നുമറിഞ്ഞില്ല ഞാൻ പ്രിയനേ
പുലരിവന്നെന്നെ വിളിക്കും വരെ.
എന്നുടയാടകൾ എന്നെ വിട്ട്
എങ്ങോ പോയെന്നറിഞ്ഞു ഞാനും.

ലജ്ജയോടെൻ്റെ കുളിമുറിയിൽ
നനവിൽ പൊതിഞ്ഞു നിൽക്കെ ഞാനും
നീറും തനുവിൻ നിഗൂഢതകളേന്നോട്
രാവിൻ കഥകൾ പറഞ്ഞു തന്നു.

എങ്കിലും എൻ്റെ പ്രിയ മിത്രമേ,നീ 
എന്നെയുണർത്താൻ മടിച്ചതെന്തേ.
ചോരനെപ്പോൽ നീ വന്നു പോയ്
അറിയാതെൻ്റെന്നെ കവർന്നുപോയ്.

ഇനി വരും രാവുകൾ നിശ്ചയം ഞാൻ
മതിമറന്നുറങ്ങും നീ ഓർത്തുകൊൾക.
ഇനിയെൻ്റെ ശയനാലയത്തിൻ വാതിൽ
പാടേ അടച്ചു തഴുതിടും ഞാന്‍ .
@ബിജു.ജി.നാഥ് വര്‍ക്കല